Sept_29_2004/ ബാലാമണിയമ്മ
*വിട്ടയക്കുക കൂട്ടിൽനിന്നെന്നെ ഞാ-* *നൊട്ടുവാനിൽപ്പറന്ന് നടക്കട്ടെ* *കാൺമതുണ്ടതാ തെല്ലകലത്തിലെൻ,* *ജന്മഭൂമിയാം കാനനം മോഹനം.* *താമരമലർക്കൈയാൽത്തടാകങ്ങൾ,* *പ്രേമമോടെന്നെ മാടിവിളിക്കുന്നു.* *പുൽത്തളിരുകൾ പൂന്തുകിൽ നെയ്യുന്നു.* *പുഷ്പരാജികൾ പുഞ്ചിരിക്കൊള്ളുന്നു.* *വിട്ടയക്കുക......* രണ്ടാംക്ലാസ്സിലെ മലയാള പുസ്തകത്തിലെ ചെറുകവിതയാണ് *വിട്ടയക്കുക.* പ്രശസ്ത കവയത്രി *ബാലാമണിയമ്മയുടെ* *കളിക്കൊട്ട* എന്ന കവിതാസമാഹാരത്തിൽ നിന്നാണ് വളർത്ത് തത്തയുടെ ആത്മഗതമുണരുന്നത്. മാതൃത്വത്തിന്റെ കവയത്രി എന്ന വിശേഷണമാണ് *ബാലാമണിയമ്മയെപ്പറ്റി* സാഹിത്യചരിത്രങ്ങളും നിരൂപണങ്ങളും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ആ വിശേഷണത്തിന്റെ അതിരുകൾ ലംഘിച്ച് നിൽക്കുന്നതാണ് അവരുടെ കവിത. പുരുഷ കേന്ദ്രിതമായ മലയാള കാവ്യലോകത്ത് സ്ത്രീയുടെ അനുഭവ ലോകത്തിന്റെ സങ്കീർണതകളും സ്ത്രീ സ്വാതന്ത്ര്യവും ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യ മലയാള കവയത്രിയാണ് *നാലപ്പാട്ട് ബാലാമണിയമ്മ.* പരമ്പരാഗതമായി സ്ത്രീയെപ്പറ്റി ഉറപ്പിച്ചിട്ടുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു കർത്തൃത്വം നിർമ്മിക്കാനുള്ള ശ്രമമായിരുന്നു അവരുടെ കാവ...