Nov._09_2011/ എൻ.പി. അബു

 *താലീ പീലീ കാട്ടിനുള്ളിലൊരു താഴാമ്പുകൊട്ടാരം!.*

*കൊട്ടാരക്കെട്ടിന്നുള്ളിൽ  സുൽത്താനൊ രാജാവോ??*

1983 ലെ *വിസ* എന്ന ചിത്രത്തിലെ സുന്ദരമായ ഈ യുഗ്മഗാനം മൂളാത്ത  മാനസങ്ങൾ അന്നത്തെ കാലത്ത് കുറവായിരുന്നു.

ബാലുകിരിയത്തിന്റെ സംവിധാനത്തിൽ 

*പ്രിയാഫിലിംസിന്* വേണ്ടി ചിത്രം നിർമ്മിച്ചത്

*എൻ.പി. അബു.*

മമ്മൂട്ടി മോഹൻലാൽ, *ശ്രീനാഥ്, ബഹദൂർ, ബാലൻ കെ നായർ,* ശാന്തികൃഷ്ണ എന്നിവരഭിനയിച്ച ചിത്രത്തിന്റെ പ്രമേയം പേര് അന്വർത്ഥമാക്കുന്നത് പോലെ വിസാത്തട്ടിപ്പിന്റെ കഥയായിരുന്നു.


*നിർമ്മാതാവ്* 

*എൻപി അബു അന്തരിച്ചു. വിവരമറിഞ്ഞ് സഹോദരനും.* 


2011 നവംബർ 9 ന്

പുറത്ത് വന്ന *മാതൃഭുമി* പത്രത്തിലെ മുൻപേജിൽ പ്രത്യക്ഷപ്പെട്ടൊരു വാർത്ത.

തുടർന്ന് വിശദമായി വായിക്കുമ്പോഴാണ്, 

എൻപി അബു നിർമ്മിച്ച ചിത്രങ്ങളുടെ വിവരങ്ങൾ മനസ്സിൽ കുളിര് കോരിയിട്ടത്.

_മണവാളൻ അബു_ എന്ന പേരിലറിയപ്പെട്ടിരുന്ന

എൻപി അബു ഹൃദയ  സംബന്ധമായ അസുഖത്തെത്തുടർന്ന് *എറണാകുളം*

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നവംബർ എട്ടിനാണ് അന്തരിച്ചത്. അബുവിന്റെ ഭൗതികദേഹം വീട്ടിലേക്ക് 

കൊണ്ടുവരുന്നതിനുള്ള  ഒരുക്കത്തിനിടയിലാണ് മാനസികാഘാതത്താൽ 

സ്വസഹോദരൻ കാദറും 

കുഴഞ്ഞുവീണ് മരിച്ചത്.


1970 ലാണ് തൃശൂർ ജില്ലയിലെ *ഒരുമനയൂർ* പഞ്ചായത്തിൽ കരുവാരക്കുണ്ട് നാലകത്ത് പടുവിങ്കൽ മമ്മദിന്റെയും കയ്യോമയുടെയും മകനായ അബു സിനിമാ നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ

കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച് പ്രശസ്ത

ചലച്ചിത്ര നടൻ

ശ്രീ മധു ആദ്യമായി സംവിധാനം ചെയ്ത *പ്രിയ* എന്ന ചിത്രമായിരുന്നു, അബു പ്രിയാ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ചത്.

സിനിമയുമായി ബന്ധപ്പെട്ട ചില മേഖലകളിൽ  പ്രത്യേകതകൾ നിർബന്ധമാണെന്ന് ആഗ്രഹിച്ച അബുസാഹിബ്ബ്,   *സത്യജിത്ത് റേയുടെ*

രണ്ട് ചിത്രങ്ങളിൽ പ്രധാന

വേഷങ്ങളിൽ അഭിനയിച്ചതും 

*കിഴക്കൻ ബംഗാളിലെ* ഡാക്കയിൽ ജനിച്ച

(ബ്രിട്ടീഷ് ഇന്ത്യ) ഹിന്ദിനടി 

ലില്ലി ചക്രവർത്തിയെ

ടൈറ്റിൽ റോളിൽ  നായികയാക്കിയത്. ബോംബെയിലെ ഒരു ചേരിയിൽ നടന്ന കഥയ്ക്ക് പുതുമയുണ്ടായിരുന്നു. 

ശ്രി മധുവായിരുന്നു ചിത്രത്തിലെ നായകനായ ഗോപന്റെ വേഷമിട്ടത്.


*കണ്ണിന് കണ്ണായ കണ്ണാ* *എന്നും,*

*ഗുരുവായൂർ വാഴും* *താമരക്കണ്ണാ*

*കണ്ണിന് കണ്ണായ കണ്ണാ...*


ബോംബെയിലെ എക്സലൻഡ്  അഡ്വർടൈസേഴ്സ്

എന്ന സ്ഥാപനത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ഗോപൻ പെട്ടെന്ന് അപ്രത്യക്ഷനായി. ഗോപന്റെ ജീവിതസഖിയായ ദേവി നാട്ടിലായിരുന്നു. ഭർത്താവിന്റെ വിവരങ്ങൾ ഒന്നുമറിയാൻ കഴിയാത്തതിനാൽ വിഷമിച്ച് ദേവിയുടെ സഹോദരൻ, ബാബു, തന്റെ കൂട്ടുകാരനായ ഭാസിയെ ഗോപന്റെ വിവരങ്ങൾ തിരക്കാൻ ബോംബെയ്ക്ക് അയക്കുന്നു. ഗോപൻ ഭാസിയുടേയും സുഹൃത്തായിരുന്നു.

ഗോപനും ദേവിയും പ്രണയബദ്ധരായിരുന്ന വേളയിൽ ദേവിയുടെ അച്ഛന്റെ എതിർപ്പിന് അയവുവരുത്തി   ഗോപനേയും ദേവിയേയും ഭാര്യാഭർത്താക്കന്മാരാക്കുവാൻ പ്രധാന കാരണക്കാരൻ

ഭാസിയായിരുന്നു. 

തൻ്റെ സുഹൃത്തിനെ കണ്ടു പിടിച്ചേ അടങ്ങു എന്ന തീരുമാനത്തിൽ ഭാസി പടിപടിയായി അന്വേഷണം ആരംഭിച്ചു. ഗോപന്റെ ടൈപ്പിസ്റ്റായിരുന്ന തുളസി എന്ന പെൺകുട്ടിയുമായി അയാൾക്ക് അടുപ്പമായിരുന്നു എന്നും ആ ബന്ധത്തിൽ, കലാകാരനായ മുഖർജി എന്ന ഒരാൾക്ക് ഗോപനോട് അസൂയയുള്ളതായും അറിഞ്ഞ് ഭാസി മുഖർജിയെ തേടിപ്പിടിച്ചു. പക്ഷേ അയാൾ ഭാസിയെ അപഹസിച്ച് ആട്ടിയോടിച്ചു. കൂടുതൽ

അന്വേഷിച്ചതിൽ ഒരു ഒക്ടോബർ മാസം, കറുത്തുമെലിഞ്ഞ് പൊക്കം

കുറഞ്ഞ ഒരാളുമായി ഗോപൻ വീട്ടിൽനിന്ന് പുറത്ത് പോയതായി അറിഞ്ഞു.

ദേവിയിൽനിന്നും അത്

അത് ജയശങ്കറാണെന്ന് മനസ്സിലാക്കി. ഭാസി അയാളെ തേടിപ്പിടിച്ചു. ജയശങ്കറും ഗോപനും കൂടി അമിതമായി മദ്യപിച്ച് വേശ്യാത്തെരുവിൽ പോയതായും ഒരു മലയാളി പെണ്ണിനെത്തേടി അവിടെ ഒരു വീട്ടിൽ കടന്നുവെന്നും അയാൾ പറഞ്ഞു. 

ഭാസി ആ വേശ്യാലയത്തിൽ പോയി. അവിടെ പ്രിയ എന്നൊരുവളെ കണ്ടുമുട്ടി. സംശയം തോന്നി ഭാസി അവളെ താൻ താമസിക്കുന്ന ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിനിടയിൽ മുഖർജിയുടെ സഹായത്താൽ പ്രിയ പഴയ തുളസിയാണെന്നും ഭാസി മനസ്സിലാക്കി.. ഹോട്ടലിലെത്തിയ പ്രിയ പ്രതീക്ഷിച്ചതുപോലെ ഒരു കാമുകനെയല്ല അവിടെ കണ്ടത്. ഗോപന്റെ ചിത്രം അവിടെ കണ്ട് അമ്പരന്ന പ്രിയയിൽനിന്നും അവളുടെ കഥ, ഭാസി ചോർത്തിയെടുത്തു.

കണ്ണീരോടെ പ്രിയ ആ കഥ പറഞ്ഞു. ശാന്തസുന്ദരമായ ഒരു കേരള ഗ്രാമത്തിൽനിന്നും

കുടുംബം പുലർത്തുവാൻ ബോംബെയിലെത്തിയ തുളസി

ഗോപന്റെ ഓഫീസിലെ ടൈപ്പിസ്റ്റായി ജോലി 

ചെയ്തുവന്നു.

ഗോപന്റെ മോഹവലയിൽ

കുടുങ്ങിയ തുളസി

ഗർഭിണിയായി.

പ്രസവം കഴിയുന്നതുവരെ സംരക്ഷിക്കാനെന്ന വ്യാജേന

തുളസിയെ ഗോപൻ ഒരു വീട്ടിൽ കൊണ്ടാക്കി

കടന്നുകളഞ്ഞു.

പണക്കാരുടെ  

വിഹാരരംഗമായ ഒരു 

രഹസ്യസങ്കേതമായിരുന്നു,

തുളസി ചെന്നുപെട്ട സ്ഥലം.

അവളുടെ സംരക്ഷണത്തിന് ചിലവായ ഒരു വലിയ തുകയ്ക്ക് കടക്കാരിയായ തുളസി, അവർ നിർദ്ദേശിച്ച മാർഗ്ഗം സ്വീകരിക്കുവാൻ നിർബന്ധിതയായി. 

കാലം അവളെ വേശ്യാത്തെരുവിലെത്തിച്ചു.

പേര് പ്രിയയെന്നും മാറ്റി. 

ഒരു ദിവസം മദ്യപിച്ച് തികച്ചും അബോധാവസ്ഥയിൽ ഗോപൻ വീണ്ടും അവളെ സമീപിച്ചു.

പ്രതികാരദുർഗ്ഗയായി മാറിയ

പ്രിയ പല്ലും നഖവും കൊണ്ട് ഗോപനെ എതിർത്തു. പ്രിയയുടെ കടിയേറ്റ് ഗോപൻ മരണമടഞ്ഞു. 

വേശ്യാലയഭാരവാഹികൾ ജഡം സംശയരഹിതമായ രീതിയിൽ മറവുചെയ്തു. അങ്ങനെ ഗോപൻ അപ്രത്യക്ഷനായി.

പ്രിയയുടെ കഥ,

ഭാസിയെ നൊമ്പരപ്പെടുത്തി.

അവളുടെ ഭാവി അയാളുടെ സഹകരണത്താൽ ഭദ്രമാക്കാമെന്നും

വാഗ്ദാനം ചെയ്തു. 

പക്ഷേ പ്രിയ ജയിലഴികളാണിഷ്ടപ്പെട്ടത്. നാട്ടിൽ നിന്നും ദേവി തുളസിയെ വന്നുകണ്ട്

അവളുടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നു.


പ്രശസ്ത ചിത്രസംയോജകൻ യശ്ശശരീരനായ *ഋഷികേശ്മുഖർജി* യും ഹിന്ദി ഗായകൻ 

*മഹേന്ദ്രകപൂറും* 

സംഗീത ചക്രവർത്തി *ബാബുരാജിനെയും* സംവിധായകൻ 

*രാമുകാര്യാട്ടിനേയും* സഹകരിപ്പിച്ചുകൊണ്ടിറക്കിയ ചിത്രത്തിന് പ്രചോദനം ലഭിച്ചത് സാക്ഷാൽ *കൺമണിഫിലിംസ്* ഉടമ *ബാബു ഇസ്മയിൽസേഠ്‌* തന്നെയായിരുന്നു.

കൺമണിഫിലിംസ് എന്ന് കേൾക്കുമ്പോൾ 

ആസ്വാദക മനസ്സിൽ അലയടിച്ചെത്തുന്ന "കടലിന്റെ ഓളവും കരളിന്റെ മോഹവും" വർണ്ണിക്കേണ്ടതില്ലല്ലോ? 

ലതാരാജു പാടിയ ഒരു ഭക്തി ഗാനത്തിന്റെ ചില വരികളാണ് 

കഥയുടെ ആരംഭത്തിൽ കൊടുത്തിരുന്നത്.


*താര മനോഹര ലിപിയിൽ വാനം*

*പ്രേമകവിതകൾ എഴുതുന്നു.*

*കടലേ നീലക്കടലേ....*


പ്രിയയ്ക്ക്ശേഷം 1977 ലാണ് അബുസാഹിബ് അടുത്ത ചിത്രമായ പ്രശസ്തമായ 

രാമുകാര്യാട്ടിന്റെ *ദ്വീപ്* നിർമ്മിച്ചത്. 

*നെടുമങ്ങാട് റാണിയിൽ ഇന്നുമുതൽ പ്രദർശനത്തിനെത്തുന്നു രാമു കാര്യാട്ടിന്റെ ദ്വീപ്.* 


എന്ന് കാറിൽ, മൈക്കിലൂടെ നഗരം മുഴുവൻ ഉറക്കെ മാറ്റൊലിക്കൊള്ളിപ്പിച്ച്കൊണ്ട് ശബ്ദമുഖരിതമാക്കിയും അന്നത്തെ 

കാമുകറോളുകളിൽ തിളങ്ങിത്തുടങ്ങിയ 

ശ്രീ ജോസ്സ് എന്ന നടൻ നായകനായ ചിത്രം കാണാൻ പോയതും മറക്കുവാൻ കഴിയാത്ത കാര്യങ്ങളാണ്. ഇന്നലത്തെപ്പോലെ തൊട്ടുമുന്നിലുള്ള സംഗതികൾ ഒന്നുകൂടി മനസിലേക്ക് വിശദമായി ഓടിയെത്തുമ്പോൾ,

ലക്ഷദ്വീപിലേക്ക് കുടിയേറിയ ഒരു നിർധന കുടുംബത്തിന്റെ

കഷ്ടപ്പാടുകളുടെ കഥയാണ് രാമുകാര്യാട്ടും കഥാകൃത്ത് 

*വിജയൻ കരോട്ടും* കൂടി പറഞ്ഞത്. യശ്ശശരീരനായ ഹിന്ദിഗായകൻ 

*തലാത്ത് മെഹമൂദിനെക്കൊണ്ട്* കടലേ നീലക്കടലേഎന്ന ഗാനം പാടിപ്പിക്കാൻ 

ബാബുരാജിന് സാധ്യമായി എന്നുള്ളത് ചിത്രത്തിന് 

മാറ്റ്കൂട്ടി. മുഖർജിയുടെ

ചിത്ര സംയോജനം, 

*സലിൽചൗധരിയുടെ* പശ്ചാത്തലസംഗീതം,

 *ഉർവ്വശി ശോഭ,* വിലാസിനി, *അബൂബക്കർ* മുതലായവരുടെ അഭിനയം,  കല്യാണിമേനോൻ കലാനിലയം രാജശേഖരൻ മുതലായവരുടെ സ്വരമാധുരി ഇവയെല്ലാം ഒത്തിണക്കിയ ദ്വീപിനെ ഒരു ക്ലാസ്സിക്ക് ചിത്രമായി നിശ്ചയമായും കണക്കാക്കാം.

ഖണ്ഡികയുടെ മുകളിൽ പറഞ്ഞിരിക്കുന്ന ഗാനം, 

*യമുനാകല്യാണി* രാഗത്തിലാണ് ആലപിച്ചിരിക്കുന്നത്.


*നിൻ പ്രേമ കാളിന്ദി പുളിനങ്ങളിൽ എന്നും,* 

*ഒരു നീലക്കടമ്പായ് ഞാൻ*

*പൂ ചൊരിയും.*

*ഒരു മയിൽപ്പീലിയായ് ഞാൻ,*


*നാന* ചലച്ചിത്ര വാരികയുടെ പ്രധാന റിപ്പോർട്ടറായിരുന്ന *കൊല്ലം* സ്വദേശി ബാലചന്ദ്രമേനോൻ *ഉത്രാടരാത്രി,*

*രാധ എന്ന പെൺകുട്ടി,*

*കലിക* മുതലായ ചിത്രങ്ങളിലൂടെ  പ്രേക്ഷകശ്രദ്ധയാകർഷിച്ച് വരുന്ന കാലം. കാമ്പസ്സ് പശ്ചാത്തലത്തിലെ ഒരു കഥ മേനോൻ സിനിമയാക്കാൻ ആഗ്രഹിക്കുന്നു.

പറ്റിയ നിർമ്മാതാവായി 

അബുസാഹിബും രംഗത്ത്. പ്രിയാ ഫിലിംസിന്റെ ബാനറിൽ മൂന്നാമത്തെ ചിത്രം *സുകുമാരൻ*,അംബിക ജഗതി, നെടുമുടി,  

*വേണു നാഗവള്ളി* തുടങ്ങിയവർ അഭിനയിച്ച *അണിയാത്ത വളകൾ* 1980 ൽ പുറത്തുവരികയും വൻ പ്രദർശനവിജയം' നേടുകയും ചെയ്യൂന്നു .

തിരുവനന്തപുരം, മഹാത്മാഗാന്ധി കോളേജും പരിസരവുമായിരുന്നു പ്രധാന ലൊക്കേഷൻ.


ബിച്ചു തിരുമലയൊരുക്കിയ,  പ്രേമവും, ആരാധനയും 

പ്രേക്ഷകർക്ക് മുരളിധരനിലുളവാകുന്ന 

*ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ* എന്ന ജാനകി പാടിയ

*എടി ഉമ്മർ*

കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ കാലത്തെ കോരിത്തരിപ്പിച്ച ഈ ഗാനത്തിന്റെ കാലൊച്ച കേൾക്കാനായ് കാത്തിരുന്നവരനേകം.


മലയാളി മനുഷ്യനാകാൻ യത്നിച്ച വലിയ കാലഘട്ടമായിരുന്നു കഴിഞ്ഞ നൂറ്റാണ്ട്. എന്നാൽ കബളിപ്പിക്കൽ പ്രവൃത്തി അവന്റെയുള്ളിൽ നിന്ന് മാറിയിരുന്നില്ല.

ശ്രീ ബാലുകിരിയത്ത് എന്ന സംവിധായകൻ,

*തകിലു കൊട്ടാമ്പുറം*  എന്ന ചിത്രത്തിന്ശേഷം

1983 ൽ സാഹിത്യകാരൻ 

*ജി. വിവേകാനന്ദൻ* എഴുതിക്കൊടുത്ത, അന്നത്തെ പത്രങ്ങളിൽ ദിവസവും പ്രത്യക്ഷപ്പെടാറുള്ള 

വായിച്ച് പഴകിയ *വിസാത്തട്ടിപ്പ്* പ്രമേയമാക്കിയ ഒരു കഥ.

എൻപി. അബു ചലച്ചിത്രമാക്കാൻ മുന്നിട്ടിറങ്ങി. നേരത്തേ പറഞ്ഞ മമ്മൂട്ടി മുതലായ

താരങ്ങളുടെ വർണ്ണപ്പകിട്ടോ

പ്രമേയത്തിന്റെ തീവ്രതയോ പ്രണയരംഗങ്ങളുടെ ഇടകലർത്തലോ അല്ല  ചിത്രത്തിൽ അദ്ദേഹം ദർശിച്ചിരുന്നത്. ബോംബെയിൽ നിന്നുള്ള     

*ജിതിൻശ്യാം* എന്ന സംഗീത പ്രതിഭ തന്റെ ചിത്രത്തിനായി പാട്ടുകളൊരുക്കണം എന്ന നിർബന്ധ ബുദ്ധി അബുസാഹിബ്ബിനുണ്ടായിരുന്നു. അത് സഫലികരിച്ചു.

*തണൽ, തളിരിട്ട കിനാക്കൾ ,പൊൻമുടി* എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കിണമിട്ട  

ജിതിൻ ശ്യാമിന്റെ

 (ഈ കുറിപ്പിന്റെ ആദ്യഭാഗത്തു എഴുതിയിരുന്നത് പല്ലവി) ഗാനം ഹിറ്റായി മാറി. യേശുദാസും ജെൻസ്സിയുമാണ് ആലാപനം. ഈയിടെ

അന്തരിച്ച പ്രശസ്ത ഗായകൻ

*സീറോ ബാബുവും*

ഒരു ഗാനം വിസ സിനിമയിൽ

ആലപിച്ചിട്ടുണ്ട്.


അഞ്ചാമതായി 

*നടനും ഭാര്യയും* എന്നൊരു ചിത്രം കൂടി എൻപി അബു നിർമ്മിച്ചെങ്കിലും വിജയിച്ചില്ല. 

സിഎച്ച് സാംസക്കാരിക സമിതി ചാവക്കാട്, സ്ഥാപക പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്ന സാഹിബ്ബിന്റെ നാല് ചിത്രങ്ങളും ഒന്നിനൊന്ന് വേറിട്ട് നില്ക്കുന്നുവെന്നതിൽ സംശയമില്ല.

ഭാര്യ, സുഹറ.

മക്കൾ, 

റഫീഖ് 

ഫൈസൽ 

ഷബാന. അബുവിനെപ്പോലെയുള്ള

നിർമ്മാതാക്കളെ

സ്മരിക്കുന്നത് തന്നെ

വലിയൊരനുഭവമാണ്.


*ഈന്തപ്പനയുടെ നിഴലിലൂറിവരുന്ന* 

*ഈസോപ്പിൻ ചെറുകഥകൾ കൂടി കേൾക്കാം..*


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ